തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ. ഷഹാനയുടെ ആത്‍മഹത്യക്ക് പിന്നാലെ ഒളിവിലായിരുന്ന റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെയാണ് റുവൈസിനെ കസ്‌റ്റഡിയിൽ എടുത്തത്.
റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ചു പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്‌ത്രീധന നിരോധന നിയമപ്രകാരവും കേസുണ്ട്. കൊല്ലം ശക്‌തികുളങ്ങര സ്വദേശിയാണ് റുവൈസ്. ഷഹാനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, ഉയർന്ന സ്‌ത്രീധനം കിട്ടില്ലെന്ന് വന്നതോടെ ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു.
ഇത് ഷഹാനയെ മാനസികമായി തളർത്തിയെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. റുവൈസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഷഹാനയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ സ്‌ത്രീധന പ്രശ്‌നത്തെ കുറിച്ച് പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് നേരത്തെ കേസെടുത്തിരുന്നത്.
അതിനിടെ, തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്‌തവം ഇല്ലെന്നും റുവൈസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരള മെഡിക്കൽ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടായിരുന്ന റുവൈസിനെ സ്‌ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. സ്‌ത്രീധനമാണ് ആത്‍മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്‌ടറോട് അന്വേഷിച്ചു റിപ്പോർട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം