ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്‌എസ്‌പി രാജേഷ് ശർമ്മ പറഞ്ഞു.
ഡ്രോണുകളിലെ ലൈറ്റുകൾ തെളിയുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് സമീപത്തെ പോലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചത്. അതേസമയം ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗികമായി സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇത് മൂന്നാം തവണയാണ് കഴിഞ്ഞ 56 മണിക്കൂറിനിടെ ജമ്മു കശ്‌മീരിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോർട് ചെയ്യപ്പെടുന്നത്.
കാലാചുക്കിൽ അടുത്തിടെ ഒരു ഡ്രോൺ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ജൂണിൽ വ്യോമസേന താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്‌ചാത്തലത്തിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം സ്വാതന്ത്ര്യദിന ആഘോഷങ്ങളും കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം വാർഷികവും വരാനിരിക്കെയാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നത് ഗൗരവകരമാണ്. സംഭവത്തെത്തുടർന്ന് ജമ്മു കശ്‌മീരിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Most Read: തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി