കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മൽസരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനവുമായി കെഎം ഷാജി. മുസ്‌ലിം ലീഗ് സംസ്‌ഥാന ഭാരവാഹി യോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്.
‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മൽസരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു’ ഷാജി യോഗത്തില്‍ പറഞ്ഞു.
സിപിഎം നിരന്തരം വേട്ടയാടിയിട്ടും കെഎം ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ തന്നെ മൽസരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെന്നും, സുരക്ഷിതമണ്ഡലം നല്‍കേണ്ടതായിരുന്നു എന്നും മറ്റ് ചില നേതാക്കളും അഭിപ്രായപ്പെട്ടു.
ഷാജിയുടെ തോല്‍വി ലീഗിന് വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ വീഴ്‌ചയുണ്ടായെന്നും, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ സമ്മതിച്ചതായാണ് സൂചന.
Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ ആറ് മരണം