ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും വൻ ലഹരിവേട്ടയുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽ നിന്ന് ആംഫിറ്റാമിനും എൽഎസ്‌ഡിയും പിടിച്ചെടുത്തു. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരി കടത്തിയത്. രണ്ട് ക്വിന്റൽ കഞ്ചാവ് തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നും എൻസിബി പിടിച്ചെടുത്തു. ഇതിനകം നാലുപേരെ എൻസിബി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് എൻസിബി ലഹരിവേട്ട നടത്തിയത്. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലാണ് ലഹരിവേട്ട നടന്നത്. 240 ഗ്രാം ആംഫിറ്റാമിൻ 25 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ എന്നിവയാണ് തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്.
തൊട്ടടുത്ത ദിവസമാണ് ഈറോഡിൽ വാഹനപരിശോധനക്കിടെ തേങ്ങായ്‌ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. 212 കിലോയോളം വരുന്ന കഞ്ചാവാണ് ഇവിടെ നിന്ന് എൻസിബി പിടിച്ചെടുത്തത്.കഞ്ചാവ് വന്നത് ആന്ധ്രാപ്രദേശിൽ നിന്നാണെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: കർഷക സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; പ്രമേയം പാസാക്കി പഞ്ചാബിലെ സംഘടനകൾ