മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിന് പിന്നിൽ ബോളിവുഡിനെ മുംബൈയിൽനിന്ന് കടത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയെന്ന് മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കൂടിക്കാഴ്‌ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം.
“മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ് ബോളിവുഡിനെ മുംബൈയിൽനിന്ന് മാറ്റാനുള്ള ബിജെപിയുടെ ശ്രമമല്ലാതെ മറ്റൊന്നുമല്ല” - നവാബ് മാലിക് പറഞ്ഞു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ തെറ്റ് ചെയ്‌തിട്ടുണ്ടാവുമെന്നും അതിനാലാണ് അറസ്‌റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചതെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു.
അതേസമയം ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ അറസ്‌റ്റ് ചെയ്‌ത ആര്യൻ ഖാൻ 25 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കേസിൽ ആര്യനൊപ്പം അറസ്‌റ്റിലായ അർബാസ് മാർച്ചന്റിനും മുൻ മുൻ ധമേച്ചേയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read also: ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു