ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ കൃത്രിമ ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും പുണൈ ആസ്‌ഥാനമായ ടെക്‌നോളജി കമ്പനി കെ പി ഐ ടിയും സംയുക്‌തമായി നടത്തിയ പരീക്ഷണമാണ് വിജയകരമായത്.
തദ്ദേശീയമായി വികസിപ്പിച്ച കൃത്രിമ ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വായുവില്‍ നിന്നുള്ള ഹൈഡ്രജനേയും ഓക്‌സിജനേയും വലിച്ചെടുത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ വഴിയുണ്ടാക്കുന്ന വൈദ്യുതി നിര്‍മിക്കുകയാണ് ഈ സാങ്കേതിക വിദ്യയിൽ ചെയ്യുന്നത്. ഈ വൈദ്യുതി ബാറ്ററിയിലേക്ക് കടത്തി വിട്ടുകൊണ്ട് വാഹനത്തിന് വേണ്ട ഇന്ധനമാക്കി പരിവർത്തനം ചെയ്യിപ്പിക്കുക എന്നതാണ് അനുവർത്തിക്കുന്ന രീതി. ഇത്തരം വാഹനങ്ങളുടെ ഏക മാലിന്യം വെള്ളമാണ്.
2016ല്‍ ജര്‍മനിയിലെ സ്‌റ്റുട്ട്കാർട്ട് വിമാനത്താവളത്തില്‍ നിന്നും നാല് പേരെ വഹിക്കാന്‍ ശേഷിയുള്ള ഒരു ഹൈഡ്രജന്‍ വിമാനം വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ലോകത്തുള്ള നിരവധി രാജ്യങ്ങളിൽ ഹൈഡ്രജൻ ഫ്യൂവല്‍ അടിസ്‌ഥാനമായ വാഹനങ്ങൾക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ മാസത്തിൽ ഹൈഡ്രജന്‍ ഇന്ധനമായ ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ അമേരിക്കയും നടത്തിയിരുന്നു. അമേരിക്കന്‍ ബ്രിട്ടിഷ് കമ്പനിയായ സീറോഅവിയയാണ് മലിനീകരണമില്ലാത്ത ഈ ഹരിതവിമാനത്തിന് പിന്നില്‍ പ്രവർത്തിച്ചത്. വിമാനത്തിന്റെ 20 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലും ഇവർ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ വാഹന ലോകം കെട്ടിപ്പടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഒട്ടുമിക്ക ലോക രാജ്യങ്ങളും മുന്നിലുണ്ട്. ഭാവിയില്‍ ഹൈഡ്രജന്‍ ഇന്ധനമാക്കാന്‍ ലക്ഷ്യമിടുന്നവയില്‍ കാറുകളും വിമാനങ്ങളും മാത്രമല്ല ട്രെയിനുകളുമുണ്ട്. അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടനില്‍ ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് കരുതപ്പെന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗം വരെ എടുക്കാനാകുന്ന ഇത്തരം ട്രയിനുകള്‍ സഞ്ചരിക്കുമ്പോള്‍ ശബ്‌ദം തീരെ കുറവായിരിക്കും.
ലോകത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കൊണ്ട് ജർമ്മനി ഈ രംഗത്ത് വലിയ കുതിപ്പ് നടത്തിയിരുന്നു. 2018ൽ വടക്കന്‍ ജര്‍മനിയിലെ 100 മീറ്റര്‍ റെയില്‍ പാതയിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യമായി ലോകത്ത് സര്‍വ്വീസ് നടത്തിയത്. ഫ്രഞ്ച് ട്രെയിന്‍ നിര്‍മാതാക്കളായ അല്‍സ്‌ടോമാണ് ഈ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രെയിന്‍ നിര്‍മ്മിച്ചത്. 2021 അവസാനത്തോടെ 14 ഫ്യുവല്‍ സെല്‍ ട്രെയിനുകള്‍ ജർമ്മനിയിൽ ഓടിത്തുടങ്ങും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളും ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2022-ഓടെ ഫ്രാന്‍സിലും ഇത്തരം ട്രെയിന്‍ സര്‍വീസ് വ്യാപകമാകും എന്നാണ് കരുതെപ്പെടുന്നത്.
സൗദി അറേബ്യയും ഈ രംഗത്ത് തൊട്ടുപിന്നിലുണ്ട്. 2019ൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന കേന്ദ്രത്തിന്റെ പ്രവർത്തനം ഇവർ ആരംഭിച്ചിരുന്നു. എയർ പ്രൊജക്‌ട് കമ്പനിയും സൗദി അരാംകോയും ചേർന്ന് ദഹ്റാൻ ടെക്‌നോ വാലി സയൻസ് പാർക്കിലാണ് ഈ രംഗത്തെ ആദ്യ ഹൈഡ്രജൻ പൈലറ്റ് സ്‌റ്റേഷന് തുടക്കം കുറിച്ചിരുന്നത്. രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐ ഇ എ) പഠന റിപ്പോർട്ട് അനുസരിച്ച് ഇനിവരാനിരിക്കുന്ന ഇന്ധന വിപ്ളവമാണ് ഹൈഡ്രജൻ.
You May Like: ചെറു പുഞ്ചിരിയോടെ സ്ളോ മോഷനില്‍ മോഹന്‍ലാല്‍; വീഡിയോ വൈറല്‍