ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്‌ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച കൈവരിക്കുമെന്നും സാമ്പത്തിക സർവേയിൽ പറയുന്നു.
കോവിഡ് വാക്‌സിനേഷനും വിപണിയുടെ തിരിച്ചുവരവും ജനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ കൂടിയതും വളർച്ചയെ ഗുണകരമായി സ്വാധീനിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്‌ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ സൂചനകളാണു സർവേയിലൂടെ പുറത്തുവരുന്നത്. 1991ൽ വിപണി സ്വതന്ത്രമാക്കിയശേഷം രാജ്യത്ത് സംഭവിക്കുന്ന വലിയ വളർച്ചയാകും. വരുന്നതെന്നും സർക്കാർ പറയുന്നു.
കോവിഡ് വ്യാപനവും അടച്ചിടലും കാരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഇക്കുറി നാല് ദശാബ്‌ദത്തിലെ ഏറ്റവും കുറവായ 7.7 ശതമാനമായിരുന്നു. ഇംഗ്ളിഷ് അക്ഷരമാലയിലെ ‘V’യുടെ രൂപത്തിലാകും സാമ്പത്തിക വളർച്ച തിരിച്ചു വരികയെന്നും സർവേ അവകാശപ്പെടുന്നു.
Read Also: സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു