ന്യൂഡെൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കുരുക്കായി നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കൂടാതെ, ധനമന്ത്രാലയത്തിനും ആർബിഐക്കും ഇഡി ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബിനാമി വായ്‌പകൾക്കുള്ള പണം വിതരണം ചെയ്യാനുമാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നുണ്ട്.
പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരിൽ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. ഇത് ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ചുവെച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയാ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി ആരോപണം.
2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കറുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നാലുപേർ അറസ്‌റ്റിലായെന്നും ഇഡി വ്യക്‌തമാക്കി.
Most Read| പുതിയ സാമ്പത്തികവർഷം; ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്