രാമേശ്വരം: മകനെ തേടി ശ്രീലങ്കയില്‍നിന്ന് വയോധികരായ മാതാപിതാക്കള്‍ രാമേശ്വരത്ത്. തിങ്കളാഴ്‌ച രാമേശ്വരത്തെ ഗോദണ്ഡരാമര്‍ കടല്‍ത്തീരത്ത് ബോധരഹിതരായ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ശിവന്‍ (82), ഭാര്യ പരമേശ്വരി (75) എന്നിവരാണ് ദമ്പതിമാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ശ്രീലങ്കന്‍ പൗരരാണ്.
തീരസംരക്ഷണ സേനയുടെ സഹായത്തോടെ പോലീസ് ഇവര്‍ക്ക് വേണ്ട ചികിൽസാ ലഭ്യമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജീവിതം ദുസഹമായിത്തീരുകയും ചെയ്‌തതോടെ രാമേശ്വരത്തുള്ള മകനോടൊപ്പം കഴിയാമെന്ന് കരുതിയാണ് ഇവര്‍ ശ്രീലങ്കയില്‍ നിന്ന് യാത്രതിരിച്ചത്. മണ്ണാറില്‍നിന്ന് ഞായറാഴ്‌ച വൈകുന്നേരത്തോടെ ഒരു ബോട്ടില്‍ കയറിക്കൂടിയ ഇവര്‍ പാതിരാത്രിയാണ് ഗോദണ്ഡരാമര്‍ തീരത്തെത്തിയത്. എങ്ങോട്ടു പോകണമെന്നറിയാതെ വിഷമിച്ച ദമ്പതിമാര്‍ യാത്രാക്ഷീണത്താല്‍ തളർന്ന് വീഴുകയായിരുന്നു.
മണ്ഡപം അഭയാര്‍ഥി ക്യാംപിലേക്ക് ഇവരെ മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇവരുടെ മകനെ കണ്ടെത്താനുള്ള ശ്രമവും നടത്തുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ശ്രീലങ്കയില്‍നിന്ന് ഏറ്റവും സമീപത്തുള്ള ഇന്ത്യന്‍ പട്ടണമാണ് രാമേശ്വരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍നിന്ന് മാര്‍ച്ച് 22 മുതല്‍ 92 അഭയാര്‍ഥികള്‍ കടല്‍ താണ്ടി തമിഴ് നാട്ടിലെത്തിയിട്ടുണ്ട്.
Most Read: അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ് ബാബു; ശബ്‌ദരേഖ പുറത്ത്