കൊച്ചി: ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ളിപ്പ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പണവും മറ്റും വിജയ് ബാബു ഓഫര്‍ ചെയ്‌തതായി അതിജീവിതയുടെ അച്ഛന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്‌തമായി വൈകാരിക തലത്തില്‍ സംസാരിച്ച് കേസ് പിന്‍വലിക്കാന്‍ അതിജീവിതയെ വിജയ് ബാബു പ്രേരിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ശബ്‌ദരേഖ.
‘ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. സത്യമായാണ് പറയുന്നത്. അച്ഛന്‍ പോയിട്ട് കുറച്ചു നാളെ ആയുള്ളൂ. എന്റെ അമ്മയ്‌ക്ക് തീരെ സുഖമില്ല. ഞാന്‍ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്‌തിട്ടുള്ളൂ. സിനിമ കൊടുത്തയാളാണ് ഞാന്‍’, വിജയ് ബാബു പറയുന്നു.
‘ഇതിനോടകം തന്നെ സംഭവം പുറത്തായി. ഞാന്‍ സമ്മതിക്കുന്നു. സൊല്യൂഷന്‍ ഉണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ കാലുപിടിക്കാം. എന്നെ അവള്‍ തല്ലിക്കോട്ടേ. എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. അവളെ ഞാൻ ട്രിഗര്‍ ചെയ്‌തു. മനുഷ്യനല്ലേ. വഴക്ക് ഉണ്ടാവില്ലേ?, സൊല്യൂഷന്‍ ഇല്ലേ? അതിന് പൊലീസ് കേസാണോ വേണ്ടത്. നാളെ കുട്ടിയുടെ അമ്മക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ? എന്നിങ്ങനെ വിജയ് ബാബു പറയുന്നത് ശബ്‌ദരേഖയിൽ വ്യക്‌തമാണ്.
Most Read: കള്ളപ്പണം വെളുപ്പിക്കൽ; ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യംചെയ്‌ത് ഇഡി