കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണത്തിൽ നിന്ന് 3,80,000 രൂപ കരുനാഗപ്പള്ളിയിലെ സ്‌ഥാനാർഥി ബിറ്റി സുധീർ വ്യക്‌തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായാണ് ആരോപണം.
സംഭവത്തിൽ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുപ്പത്തിനായിരത്തിൽ അധികം വോട്ടുള്ള മണ്ഡലമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ വൻ തുക കരുനാഗപ്പള്ളിയിലെ പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയിരുന്നെന്ന് രാജി പറയുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം ഈ തുകയിൽ നിന്ന് 3,80,000 രൂപ ബിറ്റി സുധീർ പിൻവലിച്ചുവെന്നാണ് രാജി ആരോപിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇവർ രാജി പ്രഖ്യാപിച്ചത്. എന്നാൽ, രാജിക്കത്ത് ബിജെപി ജില്ലാ നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് രാജിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും രാജിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് ബിറ്റി സുധീർ പറയുന്നത്. ഇതേപ്പറ്റി ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
Read also: 100 വയസുള്ള മാതാവും താനും വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി