കൊച്ചി: ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനത്തെ ഏഴ് തദ്ദേശഭരണ വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി. ഫലം പുറത്തുവന്ന കളമശ്ശേരി നഗരസഭയിലെ 37ആം വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. റഫീഖ് മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു.
ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡാണ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തത്.
യുഡിഎഫിലെ ലീഗ് സ്‌ഥാനാർഥി സമീലിനെയാണ് റഫീഖ് പരാജയപ്പെടുത്തിയത്. സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്‌ഥാനാർഥി 207 വോട്ട് നേടി. ബിജെപിക്ക് 13 വോട്ടാണ് ആകെ നേടാനായത്. സ്വതന്ത്ര സ്‌ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
യുഡിഎഫ്- 21, എല്‍ഡിഎഫ്- 20 എന്നാണ് നിലവിലെ കക്ഷിനില. നിലവിലെ ഭരണത്തെ ഈ ഫലം ബാധിക്കില്ല. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്‌ക്കാർ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയിൽ യുഡിഎഫിനെ പഴിച്ച് മുസ്‌ലിം ലീഗ് രംഗത്തെത്തി. യുഡിഎഫിലെ തൊഴുത്തില്‍കുത്താണ് തോല്‍വിക്ക് കാരണമെന്ന് ലീഗ് ആരോപിച്ചു. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കി. മൂന്ന് ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് നിലവിലെ ഭരണം. നടപടിയില്ലെങ്കില്‍ ലീഗ് യോഗം ചേര്‍ന്ന് ഭാവിപരിപാടി തീരുമാനിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്സി വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്നാണ് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചത്.
Also Read: പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്‍ഷം തോറും കുറയുന്നു