ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി ക്ഷാമം തലസ്‌ഥാനത്തേയും ബാധിച്ചു തുടങ്ങുന്നു. ഡെൽഹിയിലെ വൈദ്യുത പ്ളാന്റുകളിൽ ഒരു ദിവസം കൂടി മാത്രം പ്രവർത്തിപ്പിക്കാനുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വൈദ്യുതി വിവേകപൂർവം ചിലവഴിക്കണമെന്നും, അല്ലാത്തപക്ഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഊർജ ഉൽപാദകരും മുന്നറിയിപ്പ് നൽകി.
സംസ്‌ഥാന ഊർജവകുപ്പ് മന്ത്രി സത്യേന്ദർ ജെയ്ൻ ആണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. കൽക്കരി ക്ഷാമത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിൽ ആണെന്നും, വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി ഡെൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റ പവർ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. രാജ്യത്ത് 70 ശതമാനം വൈദ്യുതിയും കൽക്കരിയിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. നിലവിൽ ക്ഷാമം നേരിടുന്നതിനാൽ രാജ്യത്തെ 135 കൽക്കരി വൈദ്യുത നിലയങ്ങളും പൂർണ ഉൽപാദനശേഷിയിലല്ല പ്രവർത്തിക്കുന്നത്.
Read also: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 16ന്; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടായേക്കും