തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പെടെ നൽകേണ്ടതുണ്ട്. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എത്തിയതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഈ വർഷം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്‌ചയിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തയ്യാറാക്കിയ താരിഫ് പെറ്റീഷൻ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്. വൈദ്യുതി നിരക്കിൽ അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധന വരുത്താനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ച് വർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നു.
Read Also: കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന്