വയനാട്: സുൽത്താൻ ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം. നൂൽപ്പുഴ പഞ്ചായത്തിലെ നെൻമേനിക്കുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിന് ഇടയിലാണ് വനപാലകർക്ക് നേരെ പരാക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മുത്തങ്ങ റേഞ്ച് തോട്ടാമൂല സെക്‌ഷനിലെ വാച്ചർമാരായ പിബി പ്രദീപ്, മഹേഷ് കൊളോട്ട്, മാരൻ ഓടക്കൊല്ലി എന്നിവർക്ക് നേരേയാണ് കാട്ടാന ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞാണ് തുരത്താനായി വാച്ചർമാർ എത്തിയത്. ആനയെ കൃഷിയിടങ്ങളിലൂടെ തുരത്തുന്നതിനിടെ വഴിയരികിലെ വൈദ്യുതി ലൈനിലേക്ക് ആന കവുങ്ങ് മരം മറിച്ചിട്ടു. തുടർന്ന് കവുങ്ങിലും സമീപത്തെ കാപ്പി ചെടികളിലും വൈദ്യുതി പടർന്ന് ഭീതി പരത്തി. പിന്നീട് കെഎസ്ഇബി അധികൃതർ സംഭവ സ്‌ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് വനപാലകരെ സുരക്ഷിതരാക്കിയത്.
സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലുള്ള വൈദ്യുതി വേലികളും കാട്ടാന തകർത്തതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം കൂടി വരികയാണെന്നും നാട്ടുകാർ പറഞ്ഞു.
Read Also: കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം