പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ കാട്ടാന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ചരിയുകയായിരുന്നു. സംഭവം നടന്ന് ഒന്നരവർഷത്തിന് ശേഷം പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു.
മണ്ണാർക്കാട് കോടതിയിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് പ്രതി കീഴടങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങിയത്. മൂന്ന് ദിവസമാണ് കസ്‌റ്റഡി കാലാവധി. പ്രതിയെ കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം, റിയാസുദ്ദീന്റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കുംപുറത്ത് അബ്‌ദുൽ കരീം ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് 25ന് ആണ് തിരുവിഴാംകുന്ന് വെള്ളിയാർ പുഴയിൽ വായിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തുടർന്ന് മെയ് 27ന് കാട്ടാന ചരിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ചരിഞ്ഞത് സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണെന്ന് കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതി വിൻസന്റ് ദിവസങ്ങൾക്കകം പിടിയിലായി. ഇതിന് പിന്നാലെയാണ് കരീമും റിയാസുദ്ദീനും ഒളിവിൽ പോയത്.
Most Read: കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്; മുഖ്യപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി