തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫിസിലെ സൂപ്രണ്ടാണ് എസ് ശാന്തി.
നേമം സോണൽ ഓഫിസിൽ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ നവംബർ 9ന് വീണ്ടും പരിഗണിക്കും. കേസിൽ മൂന്ന് ഉദ്യോഗസ്‌ഥരെ മാത്രമാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. നികുതി വെട്ടിപ്പിനെതിരെ 26 ദിവസമായി കൗൺസിലനകത്തും പുറത്തും ബിജെപി യുഡിഎഫ് അംഗങ്ങൾ സമരം തുടരുകയാണ്.
ഇന്നും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നികുതി വെട്ടിപ്പിനെതിരെ കൗൺസിൽ ഹാളിൽ സമരം ചെയ്യുന്ന ബിജെപി അംഗങ്ങൾ മേയർക്കെതിരെ പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു. ബഹളത്തിനിടെ ബിജെപി സമരത്തിനെതിരെയുള്ള പ്രമേയം പാസാക്കി കൗൺസിൽ പിരിയുകയായിരുന്നു.
നികുതി വെട്ടിപ്പിനെതിരെ സമരം നടത്തുന്ന ബിജെപി അംഗങ്ങളുടെ ശക്‌തമായ പ്രതിരോധം തകർത്താണ് ഇടത് മുന്നണി കൗൺസിലർമാർ ഹാളിലേക്ക് കയറിയത്. ബാരിക്കേട് ചാടിക്കടന്നാണ് പലരും അകത്ത് കയറിനായത്. മേയർ ആര്യാ രാജേന്ദ്രൻ ഹാളിലേക്ക് വന്നപ്പോഴും പ്രവേശന കവാടത്തിൽ ഉപരോധിച്ചു. ഭരണപക്ഷ അംഗങ്ങളുടെ സഹായത്തോടെ മേയർ ഡയസിലെത്തി.
ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ പോലീസ് സംരക്ഷണത്തോടെയാണ് യോഗം തുടങ്ങിയത്. ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയും മേശമേൽ കയറിയും ബഹളം തുടർന്നതോടെ 10 മിനിട്ട് കൊണ്ട് യോഗം അവസാനിപ്പിച്ചു. മേയർ തിരിച്ചിറങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. കൗൺസിലർമാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം