യാങ്കോൺ: ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം. ഇതോടെ മ്യാൻമറിന്റെ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിൽ എത്തി. അടിയന്തരാവസ്‌ഥ കഴിയുന്നത് വരെ പ്രതിരോധ സേനയുടെ തലവന്‍ മിങ് ആങ് ഹ്‌ളാങ് അധികാരം ഏറ്റെടുത്തു.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരാവസ്ഥസ്‌ഥ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡണ്ട് യു മയിന്റ് സ്വേ താൽകാലിക പ്രസിഡണ്ടായി തുടരുമെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം അട്ടിമറി നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
ഓങ് സാന്‍ സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്‌തികളെയും അതിരാവിലെ നടത്തിയ റെയ്‌ഡിൽ കസ്‌റ്റഡിയിൽ എടുത്തതായി നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വക്‌താവ് അറിയിക്കുക ആയിരുന്നു.
ഭരണകൂടവും സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആണ് സംഭവം. മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് സൈന്യം പിന്തുണക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
സൂചി, പ്രസിഡണ്ട് വിൻ മിൻട്, മറ്റ് നേതാക്കൾ എന്നിവരെ അതിരാവിലെ തന്നെ തടവിൽ ആക്കിയതായി എൻഎൽഡി വക്‌താവ് മയോ ന്യുന്ത് ഫോണിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
“ജനങ്ങൾ രോഷാകുലരായി പ്രതികരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, നിയമപ്രകാരം പ്രവർത്തിക്കണം,”- മയോ ന്യുന്ത് പറഞ്ഞു. താനും തടവിലാക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാൻ റോയിട്ടേഴ്‌സിന് കഴിഞ്ഞില്ല.
അതേസമയം, മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഇതുവരെ സൈന്യം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ഓങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാർഥികളോടുള്ള അവരുടെ നിലപാടുകൾ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Also Read: ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു