ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനായി തിരച്ചിൽ ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ഇതിനോടകം 4 തവണ നോട്ടീസ് അയച്ചിട്ടും അനിൽ ദേശ്‌മുഖ് ഹാജരാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനായി തിരച്ചിൽ ആരംഭിക്കാൻ ഇഡി തീരുമാനിച്ചത്. ദേശ്‌മുഖിന്റെ ഉടമസ്‌ഥതയിൽ നാഗ്‌പൂരിലുള്ള ട്രാവോടെൽ എന്ന ഹോട്ടലിൽ ഇന്നലെ ഇഡി നടത്തിയ റെയ്‌ഡിൽ സംശയാസ്‌പദമായ ഇടപാടുകൾ കണ്ടെത്തിയതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവിൽ അനിൽ ദേശ്‌മുഖ് ഒളിവിൽ കഴിയുകയാണെന്നാണ് ഇഡി നൽകുന്ന വിവരം. അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ചുള്ള സൂചനകൾ ഇതുവരെയും ഇഡിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അനിൽ ദേശ്‌മുഖിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇഡി അറിയിച്ചു. ഇഡിക്ക് മുന്നിൽ കഴിഞ്ഞ മാസം ഹാജരാക്കുമെന്ന് ദേശ്‌മുഖ് വ്യക്‌തമാക്കിയെങ്കിലും ഹാജരായിരുന്നില്ല. കഴിഞ്ഞ ആഴ്‌ച അയച്ച അവസാന നോട്ടീസിനും അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഹാജരായത്.
മുംബൈ പോലീസ് മുൻ കമ്മീഷണറായ പരംഭീർ സിംഗ് ആണ് അനിൽ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. തുടർന്ന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസിൽ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതോടെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസിൽ ഇതുവരെ ദേശ്‌മുഖിന്റെ 2 പ്രൈവറ്റ് സെക്രട്ടറിമാരെ ഇഡി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Read also : ഭീകരവാദ ഫണ്ടിങ്ങിന്റെ ഉറവിടം തേടി എൻഐഎ; ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ റെയ്‌ഡ്