കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍ ഫ്രാന്‍സും സ്വിറ്റ്‌സര്‍ലൻഡും ഏറ്റുമുട്ടും.
ലൂയിസ് എന്റിക്കെയുടെ പരിശീലന മികവില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്‌പെയിൻ. ഗ്രൂപ്പിലെ ആദ്യ രണ്ട് മൽസരങ്ങളില്‍ താളം കണ്ടെത്താന്‍ പാടുപെട്ട സ്‌പാനിഷ് ടീം സ്‌ളൊവാക്യയെ അഞ്ചു ഗോളുകള്‍ക്ക് തരിപ്പണമാക്കി വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു.
മൊറാട്ട ഒഴികെ ഉള്ളവര്‍ മുന്നേറ്റനിരയില്‍ ഫോമിലാണെന്നതും ടീമിന് കരുത്തുപകരുന്നു. പ്രതിരോധത്തിന്റെ ചുക്കാന്‍ പിടിക്കാൻ ലാപോര്‍ട്ടക്കും ആല്‍ബക്കും അസ്‌പിലിക്യൂട്ടക്കും ഗോള്‍ വല കാക്കാൻ ഡിഗിയയും കൂടിയാകുമ്പോൾ വിജയം മാത്രമാകും സ്‌പാനിഷ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം ടൂര്‍ണമെന്റിലെ തന്നെ മികച്ച മധ്യനിരയുടെ കരുത്തുമായാണ് ക്രൊയേഷ്യന്‍ ടീം കളിക്കളത്തിൽ ഇറങ്ങുക. ലൂക്കാ മോഡ്രിച്ചാണ് ടീമിലെ പ്ളേമേക്കര്‍. പെരിസിച്ച്, റെബിച്ച്, കാര്‍മാറിച്ച്, എന്നീ താരങ്ങള്‍ കൂടി ചേരുമ്പോള്‍ സ്‌പെയിനിന് ഒത്ത എതിരാളിയായി ക്രൊയേഷ്യ മാറും.
ഏതായാലും കാല്‍പന്ത് കളിയിലെ കരുത്തുറ്റ ടീമുകള്‍ തമ്മിലുള്ള മൽസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Most Read: 18 പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ