കരിപ്പൂർ: ഡിജിസിഎയുടെ ഡെൽഹി കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സംഘം ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉന്നത സംഘം എത്തുന്നത്. അപകട സാധ്യതകൾ കൂടുതലുള്ള ടേബിൾ ടോപ് റൺവേയുള്ള കരിപ്പൂർ ക്രിട്ടിക്കൽ എയർപോർട് പട്ടികയിലാണുള്ളത്.
വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് വീണ്ടും ചില സാങ്കേതിക കുരുക്കുകൾ ചർച്ചയായ സാഹചര്യത്തിലാണ് ഉന്നത സംഘം പരിശോധന നടത്തുന്നത്. വലിയ വിമാന സർവീസ് നടത്തുന്നത് സംബന്ധിച്ച് പഠനത്തിന് നിയോഗിച്ച സമിതിയും ഡിജിസിഎയും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിമാനത്താവളത്തിൽ എന്തെല്ലാം ക്രമീകരണങ്ങൾ ഒരുക്കി, ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട് തുടങ്ങിയവ പരിശോധിക്കും.
ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ മനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡയറക്‌ടർ സുവിത്ര സക്‌സേനയും ഡെപ്യൂട്ടി ഡയറക്‌ടർ ദുരൈ രാജുമാണ് സന്ദർശനത്തിന് എത്തുന്നത്. സംഘം ഇന്ന് മംഗളൂരു വഴി കോഴിക്കോട് എത്തും.
Most Read: കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം