ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് പറഞ്ഞു.
കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയ്യാറാണ്. എന്നാൽ നിബന്ധനകൾ വച്ചുള്ള ചർച്ചക്ക് തയ്യാറല്ലെന്നും ടിക്കായത്ത് വ്യക്‌തമാക്കി. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരാണസി മഹാ പഞ്ചായത്ത് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ടിക്കായത്ത്, സമരത്തിന്റെ ഭാവി സർക്കാരിന്റെ തീരുമാനം പോലെയാകും എന്നും വ്യക്‌തമാക്കി. യുപി തിരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്‌ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്ത് എന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
Most Read: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം; സംസ്‌ഥാന സർക്കാർ ഉത്തരവിറങ്ങി