കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടിയിൽ മാറ്റം ഉണ്ടാകില്ല എന്നായിരുന്നു മമതയുടെ പ്രതികരണം.
‘നിങ്ങള്‍ക്ക് എനിക്ക് 10 കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിയും, പക്ഷേ എന്റെ മറുപടി ഒന്നുതന്നെയാണ്. ഹിന്ദു, മുസ്‌ലിം വോട്ടുകളിലെ ഏത് വിഭജനത്തിനെതിരെയും ഞാന്‍ എപ്പോഴും സംസാരിക്കും. മതപരമായ രീതിയില്‍ വോട്ടര്‍മാരെ വിഭജിക്കുന്നതിന് എതിരെ ഞാന്‍ എപ്പോഴും നിലകൊള്ളും,’ മമത പറഞ്ഞു.
നന്ദിഗ്രാമിലെ മുസ്‌ലീങ്ങളെ പാകിസ്‌ഥാനികളെന്ന് പരാമര്‍ശിച്ച ആളുകള്‍ക്കെതിരെ എത്ര പരാതികള്‍ രജിസ്‌റ്റർ ചെയ്‌തെന്നും, ഹിന്ദു, മുസ്‌ലിം വോട്ട് ബാങ്കുകളെകുറിച്ച് എല്ലാ ദിവസവും സംസാരിക്കുന്ന നരേന്ദ്ര മോദിക്കെതിരെ എന്തുകൊണ്ട് പരാതി എടുക്കുന്നില്ലെന്നും മമത ചോദിച്ചു.
‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യർഥിക്കുന്നു, ബിജെപിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്‌തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്‌താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്‍ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു’, എന്ന പ്രസ്‌താവനയെ തുടർന്നായിരുന്നു മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തത്. 48 മണിക്കൂറുകൾക്കകം മറുപടി നൽകണം എന്നായിരുന്നു നിർദേശം.
Read also: കള്ളപ്പണം വെളുപ്പിക്കൽ; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം