ഗുവഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 20ന് റീപോളിംഗ് നടത്താനാണ് കമ്മീഷന്റെ ഉത്തരവ്.
ഇവിടെ ഏപ്രില്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടന്നതിന് ശേഷം ബിജെപി സ്‌ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ രാത്രിയോടെ ഇവിഎം കണ്ടെത്തുകയായിരുന്നു. ഗുവഹാത്തിയിലെ മാദ്ധ്യമ പ്രവര്‍ത്തകനായ അതനു ബുയാനായിരുന്നു ബിജെപി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ഇവിഎം കയറ്റിയ വാഹനം നാട്ടുകാര്‍ തടയുകയും ഉദ്യോഗസ്‌ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്‌തിരുന്നു. പിന്നാലെ ഉദ്യോഗസ്‌ഥരും ബിജെപി എംഎല്‍എയും ചില പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും തുടർന്ന് പോലീസെത്തി ജനക്കൂട്ടത്തെ പിരിച്ചു വിടുകയും ആയിരുന്നു.
എന്നാല്‍ പോളിങ് കഴിഞ്ഞ് ഇവിഎമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തരികയായിരുന്നു എന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കൃഷ്‌ണേന്ദു പോളും പറഞ്ഞിരുന്നു. താന്‍ ഇവിഎം മോഷ്‌ടിച്ചതല്ലെന്നും തന്റെ ഡ്രൈവറായിരുന്നു അപ്പോൾ കാറില്‍ ഉണ്ടായിരുന്നതെന്നും ആയിരുന്നു പോളിന്റെ വാദം.
Read Also: ത്രിപുര ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് ബിജെപി