അഗര്‍ത്തല: ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. പുതുതായി രൂപീകരിക്കപ്പെട്ട ടിപ്ര (ടിഐപിആര്‍എ- ദി ഇന്‍ഡീജിനസ് പ്രോഗ്രസീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരംഗമായി.
പ്രധാനപ്പെട്ട ത്രിപുര സ്വയംഭരണ ജില്ലാ സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 സീറ്റുകളില്‍ 18ഉം ടിപ്ര നേടിയപ്പോൾ ബിജെപി വെറും 9 സീറ്റുകളിലേക്ക് ചുരുങ്ങി. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചിട്ടുണ്ട്. എന്നാൽ മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല.
കൗണ്‍സിലില്‍ ആകെ 30 സീറ്റുകളാണുള്ളത്. അതില്‍ 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ്.
കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനായിരുന്ന പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആണ് ടിപ്ര രൂപവത്കരിച്ചത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിക്ക് രൂപം നൽകിയത്.
Read Also: കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം