പേരാമ്പ്ര: ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന മുള്ളൻ പായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്‍ത്രജ്‌ഞരും സ്‌ഥലം സന്ദർശിച്ചു.
കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ പ്രൊഫസർ ഡോ. പി പ്രമീള, അമ്പലവയൽ കൃഷിവിജ്‌ഞാന കേന്ദ്രം സസ്യരോഗ വിഭാഗം ശാസ്‍ത്രജ്‌ഞയും പേരാമ്പ്ര ബ്ളോക്കുതല കാർഷിക വിജ്‌ഞാന കേന്ദ്രത്തിലെ നോഡൽ ഓഫീസറുമായ ഡോ. സഞ്‌ജു ബാലൻ, കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടർ ആർ ബിന്ദു, ചെറുവണ്ണൂർ കൃഷി ഓഫീസർ മുഹമ്മദ് അനീസ് എന്നിവരാണ് പരിശോധന നടത്തിയത്.
കബോംബ ജനുസ്സിലുള്ളതാണ് ഈ ജലസസ്യമെന്ന് കാർഷിക വിദഗ്‌ധരുടെ നിഗമനം. കൂടുതൽ പരിശോധനക്ക് ഇതിന്റെ സാംപിളുകളും ശേഖരിച്ചു. പേരാമ്പ്ര ബ്ളോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലെയും കൃഷി ഓഫീസർമാരുടെ യോഗവും കൃഷിവകുപ്പ് വിളിച്ചിരുന്നു. ഇതിൽ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടന്നു. അതിവേഗം പടരുന്ന ഇനമായതിനാൽ നീക്കം ചെയ്യാനുള്ള നടപടിക്ക് ഇവർ ശുപാർശ ചെയ്‌തിട്ടുണ്ട്.
പായൽ വ്യാപിച്ചതോടെ പ്രദേശത്തേക്ക് സന്ദർശകരുടെ ഒഴുക്കായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുക്കാതെ ആളുകൾ ദൂരെ നിന്ന് പോലും എത്താൻ തുടങ്ങിയതോടെ പോലീസും ഇടപെട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് ഇവിടെ സന്ദർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു.
Read Also: ശമ്പള പ്രശ്‌നത്തില്‍ പരിഹാരം; മഞ്ചേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു