കണ്ണൂർ: ജില്ലയിലെ പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കണ്ണൂർ ബോംബ് സ്‌ക്വാഡും കേളകം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വന്റെ (60) വീട്ടിൽ നിന്നാണ് വെടിമരുന്നും പടക്കങ്ങളും അടക്കമുള്ള സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്. പന്നിയാംമലയിലെ വീട്ടിൽ വിശ്വൻ ഒറ്റക്കാണ് താമസിക്കുന്നത്. ഇന്നലെ ഉച്ചക്കാണ് ഇയാളുടെ വീട്ടിൽ പരിശോധന നടന്നത്.
4 കിലോ സൾഫർ, 5 കിലോ ക്ളോറൈഡ്, 2 കിലോ അലുമിനിയം പൗഡർ, 25 പടക്കങ്ങൾ, പടക്കം ഉണ്ടാക്കുന്നതിനുള്ള തിരികൾ എന്നിവയാണ് കണ്ടെടുത്തത്. കേളകം ഐപി എസ്എച്ച്ഒ എ വിപിൻദാസ്, എസ്ഐ എംകെ കൃഷ്‌ണൻ, എഎസ്ഐ രാജു ജോസഫ്, സിപിഒമാരായ ലിപിൻ, വിജേഷ്, ജോളി ജോസഫ് ബോംബ് സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ അജിത്ത്, സിപിഒ രഞ്‌ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. വിശ്വൻ ഒളിവിൽ പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടക വസ്‌തുക്കൾ കൈവശം വച്ചതിന് വിശ്വന് എതിരെ മുൻപും കേസ് എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര മേഖലയിലും ബോംബ് സ്‌ക്വാഡ് വ്യാപക പരിശോധനകൾ നടത്തി വരികയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
Malabar News: സിസിടിവി തകർത്ത് നിരവധി മോഷണം; ജില്ലയിൽ പ്രതി പിടിയിൽ