ന്യൂഡെൽഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവയുടെ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഓര്‍ഡിനന്‍സിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിലേക്ക്.
കേന്ദ്ര അന്വേഷണ ഏജൻസി ഡയറക്‌ടർമാരുടെ കാലാവധി നീട്ടുന്നത് അന്വേഷണ ഏജന്‍സിയുടെ നിഷ്‌പക്ഷതക്ക് എതിരായ ആക്രമണമാണെന്ന് മഹുവ ആരോപിച്ചു. ഇഡി ഡയറക്‌ടർ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടും ഓര്‍ഡിനന്‍സ് ഇറക്കി കാലാവധി നീട്ടിയ നടപടിയെ മഹുവ വിമര്‍ശിച്ചു.
“മിശ്രജി തന്റെ യജമാനൻമാർക്ക് വേണ്ടി ചെയ്യുന്ന എന്ത് വൃത്തികെട്ട ജോലിയാണ് അയാളെ ഒഴിച്ചുകൂടാനാവാത്തവൻ ആക്കിയത്? വെറുതെ ചോദിക്കുന്നു,”- മഹുവ പറഞ്ഞു. ഈ മാസം 17ന് മിശ്രയുടെ രണ്ട് വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെ ആണ് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി 5 വർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്‌തിരുന്നു. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്.
നേരത്തെ എസ്‌കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി എത്തിയിരുന്നു. ഹരജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്‌ടർമാരുടെ കാലാവധി.
Most Read: വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിക്കുന്നതും കുറ്റകരം; സുപ്രീം കോടതി