വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ മാർക് സക്കർബർഗ് അറിയിച്ചു.
പ്രകോപനവും ഭിന്നതയുണ്ടാക്കുന്നതുമായ ചർച്ചകൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്‌ബുക്കിന്റെ പുതിയ നീക്കം. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഉപയോക്‌താക്കളുടെ താൽപര്യം അനുസരിച്ച് രാഷ്‌ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകാൻ കഴിയുമെന്ന് സക്കർബർഗ് വ്യക്‌തമാക്കി. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഡൊണാൾഡ് ട്രംപിനും ചില തീവ്ര ട്രംപ് അനുകൂലികൾക്കും ഫേസ്‌ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണം ലോകവ്യാപകമായി നടപ്പാക്കുമെന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്. രാഷ്‌ട്രീയ പേജ്, പോസ്‌റ്റ് നോട്ടിഫിക്കേഷനുകൾ എന്നിവ കുറക്കുന്നതിനോടൊപ്പം കൂടുതൽ രാഷ്‌ട്രീയ പോസ്‌റ്റുകൾ കാണാൻ സാധിക്കാത്ത രീതിയിൽ അൽഗോരിതത്തിലും മാറ്റം വരുത്തും.
Also Read: യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു