ന്യൂഡെൽഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐഎംഎ വ്യക്‌തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഒന്നുകിൽ രാംദേവിന്റെ ആരോപണങ്ങൾ അംഗീകരിച്ച് ആധുനിക മെഡിക്കൽ സംവിധാനങ്ങൾ പിരിച്ചുവിടണം.
അല്ലെങ്കിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുകയും പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ചെയ്യണമെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ബാബ രാംദേവിന്റെ വീഡിയോയിൽ അലോപ്പതി ഒരു മുടന്തൻ ശാസ്‌ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജൻ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് അലോപ്പതി ചികിൽസയിലൂടെയാണ് ലക്ഷങ്ങൾ മരിക്കുന്നതെന്നും ആരോപിച്ചിരുന്നു.
ഡ്രഗ്‌സ് കൺട്രോളർ ജനറലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും വെല്ലുവിളിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ വീഡിയോയെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ആം വകുപ്പ് ഉപയോഗിച്ച് പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം, ബാബ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Read Also: ഞാൻ ഹെലികോപ്‌ടറിൽ ഫോട്ടോ സെഷൻ നടത്തുകയായിരുന്നില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ