മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സന്ദർശനത്തെ ചൊല്ലിയുള്ള ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറഞ്ഞപക്ഷം താൻ ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അല്ലാതെ ഹെലികോപ്‌ടറിൽ ഇരുന്ന് ഫോട്ടോ സെഷൻ നടത്തിയിട്ടില്ല; ഉദ്ധവ് താക്കറെ മറുപടി നൽകി. ഗുജറാത്തിലെ ടൗട്ടെ ബാധിത പ്രദേശങ്ങൾ ഹെലികോപ്‌ടറിൽ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിച്ചിരുന്നു. ഇക്കാര്യം പരോക്ഷമായി പരാമർശിച്ചാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
“എന്റെ സന്ദര്‍ശനം നാല് മണിക്കൂര്‍ കൊണ്ട് തീര്‍ന്നത് ഒരു വിഷയമല്ല. ഏറ്റവും കുറഞ്ഞത് ഞാന്‍ ദുരന്ത ബാധിത പ്രദേശത്ത് നേരിട്ടെത്തിയിട്ടുണ്ട്. അല്ലാതെ ഫോട്ടോ സെഷനായി ഹെലികോപ്‌ടറിലായിരുന്നില്ല. ഞാനിവിടെ വന്നത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടി പറയാനല്ല,”- ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായി ഉദ്ധവ് താക്കറെ പറഞ്ഞു.
ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഉദ്ധവ് താക്കറെ ചിലവഴിച്ച സമയം തീരെ കുറഞ്ഞു പോയെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. വെറും മൂന്ന് മണിക്കൂറാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങളിൽ ചിലവഴിച്ചത്. ഈ സമയംകൊണ്ട് എങ്ങനെ പ്രദേശത്തെ അവസ്‌ഥ മനസിലാക്കാൻ കഴിയുമെന്നായിരുന്നു ലെജിസ്ളേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് പ്രവീൺ ദാരേക്കറിന്റെ ചോദ്യം.
മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന കൊങ്കൺ മേഖലയിലെ സന്ദർശനത്തിൽ ഉദ്ധവ് താക്കറെ രാഷ്‌ട്രീയ പരാമർശങ്ങൾ നടത്തി എന്നത് അൽഭുതം ഉണ്ടാക്കുന്നു എന്നായിരുന്നു മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.
കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലാണ് ടൗട്ടെയുടെ ആഘാതം നേരിട്ട് മനസിലാക്കാനായി ഉദ്ധവ് താക്കറ എത്തിയത്.
Most Read: എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്