പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ റിമാൻഡിൽ. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഇന്നും നാളെയും വിദ്യയെ പോലീസ് കസ്‌റ്റഡിയിൽ വിടുകയും ചെയ്‌തു. ഇന്നലെ രാത്രി 7.40ന് വിദ്യയെ വടകരയിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വൈദ്യപരിശോധനക്ക് ശേഷമാണ് വിദ്യയെ കോടതിയിൽ ഹാജരാക്കിയത്. ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് മെഡിക്കൽ സംഘം വിദ്യയുടെ ആരോഗ്യസ്‌ഥിതി പരിശോധിച്ചത്. അതിനിടെ, വിദ്യയെ അറസ്‌റ്റ് ചെയ്യാൻ നീലേശ്വരം പോലീസും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി നാളെ മണ്ണാർക്കാട് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാദ്ധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിതെന്നും, കേസ് നിയമപരമായി നേരിടുമെന്നും വിദ്യ പ്രതികരിച്ചു. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് രാത്രി 12 മണിയോടെയാണ് വിദ്യയെ അഗളിയിൽ എത്തിച്ചത്.
Most Read: മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ