കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്. നസീറാണ് വീഡിയോയുടെ സൂത്രധാരൻ. വാട്‍സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫൽ എന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെപ്പറ്റി റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല. അറസ്‌റ്റിലായ അബ്‌ദുൽ ലത്തീഫിന് വീഡിയോ കൈമാറിയത് നൗഫലാണ്. പ്രതികൾക്കായി പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും. അരൂക്കുറ്റി സ്വദേശി നൗഫല്‍, അബ്‌ദുൽ ലത്തീഫ്, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്‌റ്റ് ചെയ്‌തത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്ന് തൃക്കാക്കര പോലീസ് വെളിപ്പെടുത്തിയിരുന്നു. മലപ്പുറം കോട്ടക്കുന്ന് സ്വദേശി അബ്‌ദുൽ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാളാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. അബ്‌ദുൽ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കൊച്ചി പോലീസ് പറഞ്ഞിരുന്നു.
അറസ്‌റ്റിലായ ലത്തീഫ് ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് പ്രതികരിച്ചിരുന്നു. പ്രതി മുസ്‌ലിം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ലത്തീഫിന്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് അർജ്‌ജവം ഉണ്ടോ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റുകൾ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ തയ്യാറാവണമെന്നും ഇഎൻ മോഹൻദാസ് ആവശ്യപ്പെട്ടു.
Most Read: സിൽവർലൈൻ സർവേ പുനരാരംഭിക്കൽ; തീരുമാനം ഇന്ന്