ഹൈദരാബാദ്: വിദ്യാ ബാലൻ അഭിനയിച്ച ‘ഷേർണി‘ എന്ന സിനിമയുടെ നിർമാതാക്കൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഷൂട്ടർ അസ്‌കർ അലി ഖാൻ. കടുവ അവ്‌നിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വസ്‌തുതകൾ വളച്ചൊടിക്കുകയാണ് ചിത്രത്തിലൂടെ എന്നാരോപിച്ചാണ് അസ്‌കർ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും, അതിനാലാണ് നിയമ നടപടിക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2018ൽ മഹാരാഷ്‌ട്രയിലെ യവത്‌മാലിൽ വച്ച് വെടിവച്ച് കൊന്ന ‘അവ്നി‘ എന്ന പെൺകടുവയുടെ കൊലപാതകം ചിത്രത്തിൽ പരാമർശിച്ചിരുന്നു.
എന്നാൽ ഇത് യാഥാർഥ്യമല്ലെന്ന് ആരോപിച്ചാണ് അന്ന് അവ്നിയെ വെടിവച്ചു വീഴ്‌ത്തിയ അസ്‌കർ അലിഖാൻ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ സംഭവത്തെ അവതരിപ്പിച്ചത് മറ്റൊരു രീതിയിലാണെന്നും, കൃത്യമായ നടപടികൾ പാലിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവോടെയാണ് കടുവയെ കൊന്നതെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.
14 മനുഷ്യജീവനുകൾ എടുത്ത നരഭോജിയായ പെൺകടുവയെ മനുഷ്യരുടെ ജീവനും, സ്വത്തും സംരക്ഷിക്കാൻ വേണ്ടി വെടിവച്ച് കൊല്ലേണ്ടി വന്നതാണ്. ഈ വസ്‌തുത മറന്ന് തങ്ങളുടെ വിനോദത്തിന് വേണ്ടി ചെയ്‌തതാണെന്ന രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്ന് അസ്‌കർ ആരോപിക്കുന്നു. ഇത് നഗ്‌നമായ കോടതി അലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
‘ഷേർണി‘ തികച്ചും ഒരു സാങ്കൽപിക സൃഷ്‌ടിയാണെന്നും അസ്‌കർ അലിയെയോ അദ്ദേഹത്തിന്റെ പിതാവിനെയോ ചിത്രീകരിക്കുന്ന ചിത്രമല്ലെന്നും നിർമാണ കമ്പനി വ്യക്‌തമാക്കി. നോട്ടീസിൽ പറയുന്ന ആരോപണങ്ങൾ വെറും ഊഹത്തിന്റെ പുറത്താണെന്നും നിർമാതാക്കൾ മറുപടി നൽകി.
അതേസമയം, ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. വിദ്യാ ബാലൻ ഡിഎഫ്ഒയുടെ വേഷത്തിൽ എത്തുന്ന ചിത്രം പ്രകൃതിയും മനുഷ്യനും സന്തുലിതമായി കഴിയേണ്ട സാഹചര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
പരിസ്‌ഥിതി-മൃഗ സംരക്ഷണത്തിൽ ഭരണകൂടത്തിന്റെ പൊള്ളയായ നയങ്ങളെയും, വനങ്ങൾ എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നു എന്നതിനെയും അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് അമിത് വി മസൂർക്കർ സംവിധാനം ചെയ്‌ത ‘ഷേർണി’. 2016-18 കാലഘട്ടത്തിൽ മഹാരാഷ്‌ട്രയിലെ യവത്‌മാലിൽ 14ഓളം പേരുടെ ജീവനെടുത്ത അവ്നി എന്ന പെൺകടുവയുടെ ജീവിതവുമായി സാമ്യമുള്ള പല രംഗങ്ങളും ചിത്രത്തിലുണ്ട്.
പലപ്പോഴും മനുഷ്യരുടെ സ്വാർഥതയ്‌ക്ക് മുൻപിൽ മൃഗങ്ങൾ ബലിയാടാകേണ്ടി വരുന്ന സാഹചര്യമാണ് ചിത്രം വരച്ചുകാട്ടുന്നത്. വിദ്യാ ബാലന് പുറമെ നീരജ് കബി, ശരത് സക്‌സേന, വിജയ് റാസ്, ഇള അരുൺ, ഗോപാൽ ദത്ത്, ബ്രിജേന്ദ്ര കാല, മുകേഷ് പ്രജാപതി തുടങ്ങിയ വൻ താരനിര തന്നെ അഭിനയിച്ച ചിത്രം ജൂൺ 18നാണ് റിലീസ് ചെയ്‌തത്.
Read Also: 85 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി; ലോകാരോഗ്യ സംഘടന