ജനീവ: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്‌ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്‌ചക്കുളളിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്തെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആൽഫാ വകഭേദം സ്‌ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെൽറ്റ 85 രാജ്യങ്ങളിലും സ്‌ഥിരീകരിച്ചു. ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആൽഫാ വകഭേദത്തേക്കാൾ ഡെൽറ്റാ വകഭേദം വേഗത്തിൽ വ്യാപിക്കുന്നതായി ജപ്പാനിൽ നടത്തിയ പഠനത്തിലും പറയുന്നുണ്ട്. കൂടാതെ ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജൻ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്.
അതേസമയം ജൂൺ 22ന് പുറത്തിറക്കിയ കോവിഡ് 19 വീക്കിലി എപ്പിഡെമിയോളജിക്കൽ അപ്ഡേറ്റിൽ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയിരുന്നു.
ലോകത്തുതന്നെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച കോവിഡ് രോഗി മരിച്ചതായി റിപ്പോർട് പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ ഉജ്‌ജയിനിലാണ് സംഭവം.
മധ്യപ്രദേശിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചിരുന്നത് അഞ്ചുപേർക്കാണ്. ഭോപ്പാലിൽ നിന്നുള്ള മൂന്നുപേർക്കും ഉജ്‌ജയിനിൽ നിന്നുളള രണ്ടുപേർക്കുമായിരുന്നു വൈറസ് ബാധ. ഇവരിൽ നാലുപേർക്ക് രോഗം ഭേദമായപ്പോൾ ഒരാൾ മരണപ്പെട്ടതായാണ് റിപ്പോർട്.
Most Read: രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് ഉടൻ