പാലക്കാട്: ചെന്നുകയറാൻ ഒരു വീടില്ലാതെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അഭയം തേടിയിരുന്ന വയോധികർക്ക് ആശ്രയ കേന്ദ്രമൊരുങ്ങുന്നു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി ശെൽവനും (70), തൃക്കടീരി സ്വദേശി കുഞ്ഞനും (84) ആണ് ആശ്രയ കേന്ദ്രം ഒരുങ്ങിയത്. ഇരുവരും ഇനി മലപ്പുറം കാവുങ്ങൽ നവജീവൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ തണലിൽ കഴിയും.
ട്രസ്‌റ്റ് അധികൃതർ ഇവരെ താലൂക്ക് ആശുപത്രിയിലെത്തി ഏറ്റെടുത്തു. ട്രസ്‌റ്റ് ചെയർപേഴ്‌സൺ സുജ മാധവി, ജനറൽ സെക്രട്ടറി പി പുഷ്‌പലത എന്നിവർ ബുധനാഴ്‌ച ആശുപത്രിയിൽ എത്തിയാണ് ഇവരെ വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
പട്ടാമ്പിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ തൊഴിലാളിയായിരുന്ന ശെൽവൻ വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. അസുഖം മാറിയെങ്കിലും പോകാൻ മറ്റൊരിടമില്ലാതെ വന്നതോടെ കഴിഞ്ഞ ഏഴു മാസമായി ആശുപത്രി കിടക്കയിലായിരുന്നു വാസം.
മൂന്നുമാസം മുമ്പാണ് അസുഖവുമായി കുഞ്ഞൻ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആഴ്‌ചകൾകൊണ്ടു തന്നെ അസുഖം കുറഞ്ഞെങ്കിലും വാർധക്യത്തിലെ ഒറ്റപ്പെടൽ കുഞ്ഞനെയും മൂന്ന് മാസമായി താലൂക്ക് ആശുപത്രിയിലെ അന്തേവാസിയാക്കി.
നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെയും ജീവനക്കാരുടെയും കാരുണ്യത്തിലായിരുന്നു പിന്നീടുള്ള ഇവരുടെ ജീവിതം. പോകാനിടമില്ലാത്ത ഇവരുടെ ജീവിതം വാർത്തയായതോടെ ട്രസ്‌റ്റ് അധികൃതർ ഇടപെടുകയായിരുന്നു. കൗൺസിലർ പി കല്യാണി ജനമൈത്രി പോലീസിന് കത്തുനൽകുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്‌തു.
ഇരുവരെയും അഭയ കേന്ദ്രത്തിലേക്ക് യാത്രയാക്കാൻ മുൻ കൗൺസിലർ ടിപി പ്രദീപ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി നിഷാദ് എന്നിവരും താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു.
Most Read: നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ