ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു,
തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഡെൽഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്‌തമാക്കി. തലസ്‌ഥാനത്തേക്കുള്ള മൂന്ന് അതിര്‍ത്തി പ്രവേശന പോയിന്റുകളായ ഗാസിപൂര്‍, സിംഗ്, ടിക്രി എന്നിവിടങ്ങളില്‍ പോലീസ് ബാരിക്കേഡുകൾ തീർത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.
ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കുന്നതിനായി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ബാരിക്കേഡുകള്‍ സ്‌ഥാപിക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ പൊലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സുരക്ഷാ സന്നാഹങ്ങളുടെ നടുവിലാണ് കര്‍ഷകരുടെ പ്രതിഷേധം.
പ്രതിഷേധത്തിന് മുന്നോടിയായി, റാലിയില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്‌ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വച്ച് ഡെൽഹി പോലീസ് ഇന്നലെ തടഞ്ഞുവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഡെൽഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്ന് ടിക്കായത്ത് പ്രതികരിച്ചു.
4000 മുതൽ 5000 പേരുടെ ഒത്തുചേരലാണ് ജന്തര്‍ മന്തറില്‍ പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്ര വലിയ ജന സഞ്ചയത്തിന് ജന്തര്‍ മന്തറില്‍ പ്രതിഷേധ റാലി നടത്താന്‍ ഡെൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ‘പ്രതിഷേധം സംഘടിപ്പിക്കാന്‍ ഞങ്ങളോട് അനുവാദം ചോദിച്ചിരുന്നുവെങ്കിലും ജനത്തിരക്ക് കാരണം അത് നല്‍കിയില്ല’, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമൃത ഗുഗുലോത്ത് വ്യക്‌തമാക്കിയത്.
പ്രാഥമികമായി വിളകള്‍ക്ക് മിനിമം താങ്ങുവില കൃത്യമായി നടപ്പിലാക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ‘അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും. നിര്‍ത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല’, ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായിത് ട്വീറ്റ് ചെയ്‌തു.
Most Read: എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ