ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്.
ഇന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകര്‍ വരും ദിവസങ്ങളില്‍ ഡെല്‍ഹി അതിര്‍ത്തികളിലെത്തും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡെല്‍ഹിയിലേക്കു കടക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. റിപ്പബ്‌ളിക് ദിനത്തില്‍ രാജ്പഥില്‍ നടത്തുമെന്നു കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്‌സല്‍ ഇന്നലെ നടന്നു. ആയിരക്കണക്കിനു കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിയാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ നടന്നത്.
ഡെല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്‌ഥാന്‍ – ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലുമായിരുന്നു റാലികള്‍. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്‌ടറുകളില്‍ വനിതകളും വിമുക്‌ത ഭടൻമാരും തൊഴിലാളികളും ഉണ്ടായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്‌തിപ്രകടനം ഇന്നലെ പൊലീസും തടഞ്ഞിരുന്നില്ല.