വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ അക്രമാസക്‌തമായ കലാപത്തിന് പ്രേരിപ്പിക്കാൻ ട്രംപ് ഞങ്ങളുടെ വേദി ഉപയോഗിച്ചതിനാലാണ് ബുധനാഴ്‌ച പ്രഖ്യാപിച്ച 24 മണിക്കൂർ വിലക്ക് നീട്ടിയതെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ട്രംപിന് ട്വിറ്ററും 12 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു, എന്നാൽ ഈ വിലക്ക് നീക്കിയിട്ടുണ്ടോ എന്ന് വ്യക്‌തമല്ല.
“ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്”,- സുക്കര്‍ബര്‍ഗ് പറഞ്ഞു.
കാപ്പിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം നേടിയ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ഇരു സഭകളുടെയും നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അക്രമാസക്‌തരായ ആയിരത്തിലധികം ട്രംപ് അനുകൂലികൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പാർലമെന്റിലേക്ക് ഇരച്ചുകയറിയത്.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ 14 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇത്രവലിയ ആക്രമണം നടക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
Related News: നുണ പറഞ്ഞ് ട്രംപ് ഇളക്കിവിട്ട ആക്രമണമാണ് ഇത്; ബറാക് ഒബാമ