ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ 14ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപി ഓഫീസുകളിലേക്ക് മാർച്ച് നടത്താനും ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.
12ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും. ദേശീയ പാതകളിലെ ടോൾ പിരിവ് തടയും. ഇത്തരത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കർഷകരുടെ നീക്കം.
അതേസമയം, കര്‍ഷക സംഘടനകളുമായി ഇന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. ചര്‍ച്ചയിൽ പങ്കെടുക്കുമെങ്കിലും നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷക സംഘടനകൾ. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സംഘടനകൾ തള്ളിയിരുന്നു.
താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല.
Also Read: നിങ്ങള്‍ക്കെതിരെ അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്‌ത്ര