ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്ക് റിപ്പബ്‌ളിക് ദിനമായ ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. ഡെല്‍ഹി പോലീസിന്റെ കനത്ത കാവലിനും കര്‍ശന നിര്‍ദേശങ്ങള്‍ക്കും നടുവിലാണ് കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി അരങ്ങേറുക. തലസ്‌ഥാന നഗരത്തെ വലയംവെക്കുന്ന തരത്തില്‍ 100 കിലോമീറ്റര്‍ ദൂരത്തില്‍ ഡെല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, റാലി നടത്തുന്ന കര്‍ഷകരുടെ ട്രാക്‌ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍ക്കാര്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയതായും എന്നാലതു പിന്നീടു പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്‌ളൈ ഓഫീസര്‍മാര്‍ക്കാണ് ഇന്ധനം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത് എന്നാണ് വിവരം. എന്നാല്‍ ഇതേ തുടര്‍ന്ന് നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം റാലിയില്‍ ഒരു ലക്ഷത്തോളം ട്രാക്‌ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ അവകാശപ്പെടുന്നത്.
Also Read: കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം