ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.
‘പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും സഹായിക്കും. ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കാനും നിയമങ്ങള്‍ സഹായകമാകും.’ – ഐഎംഎഫ് കമ്യൂണിക്കേഷന്‍സ് ഡയറക്‌ടർ ഗെരി റൈസ് പറഞ്ഞു.
എന്നാല്‍, പുതിയ സംവിധാനത്തിലേക്ക് മാറുന്ന സമയത്ത് പ്രതികൂലമായി ബാധിച്ചേക്കാവുന്നവരെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇവര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഇതു പരിഹരിക്കാന്‍ സാധിക്കുമെന്നും റൈസ് പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ ഇന്ന് ഒന്‍പതാംവട്ട ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ ഉറച്ച നിലപാട്.
Kerala News: പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി