കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എംസി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് എംസി കമറുദ്ദീന്‍ കഴിയുന്നത്.
സംസ്‌ഥാനത്തെ വിവിധ കോടതികളില്‍ നിന്നായി 142 കേസുകളില്‍ എംഎല്‍എ ജാമ്യം നേടിയിരുന്നു. എന്നാല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയില്‍ വരുന്നതിന് നിയമപരമായ തടസം നേരിടും.
ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളില്‍ ജാമ്യം അനുവദിച്ചതോടെയാണ് കമറുദ്ദീന് ജയില്‍ മോചനത്തിനുള്ള വഴി തെളിഞ്ഞത്. തുടര്‍ന്ന് മറ്റു കേസുകളില്‍ കീഴ്‌ക്കോടതികള്‍ ജാമ്യം അനുവദിച്ചു.
കമറുദ്ദീൻ ജയിൽ മോചിതനാവാനുള്ള സാഹചര്യം ഒരുങ്ങിയിട്ടും ഇതുവരെ കേസിലെ ഒന്നാം പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്‌ടർ പൂക്കോയ തങ്ങളെയും മകന്‍ ഹിഷാമിനെയും അറസ്‌റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
Read Also: ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു