പാലക്കാട്: ജില്ലയിലെ ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി. ഇന്നലെ രാവിലെ ഒമ്പതോടെ ഉപ്പുകുളം എൻഎസ്എസ് എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്ന ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെ പോലെ തോന്നിപ്പിക്കുന്ന വന്യമൃഗത്ത കണ്ടതായി പറയുന്നത്. ശനിയാഴ്‌ച കടുവയുടെ ആക്രമണം ഉണ്ടായ കോട്ടമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇപ്പോൾ വന്യമൃഗത്തെ കണ്ടത്. സ്‌ഥലത്ത് മൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
രാവിലെ റബർ ടാപ്പിങ് ചെയ്യുന്നതിന് ഇടയിലാണ് കടുവക്ക് സമാനമായ മൃഗത്തെ കണ്ടതെന്നും, തുടർന്ന് പേടിച്ച് നിശ്‌ചലമായി നിന്നതായും മുകുന്ദൻ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം മൃഗം കാട്ടിലേക്ക് പോയെന്നും തവിട്ട് നിറവും കറുത്ത വരകളുമാണ് അതിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും മുകുന്ദൻ വനം വകുപ്പിനോട് പറഞ്ഞു.
പൊൻപാറ ഫോറസ്‌റ്റ് ഓഫീസ് വനപാലകർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ചാലിശ്ശേരി റബർ തോട്ടത്തിൽ വനം വകുപ്പ് ക്യാമറ സ്‌ഥാപിച്ച് നിരീക്ഷണം ആരംഭിച്ചതായും ഉടൻ തന്നെ കെണി സ്‌ഥാപിച്ച് പ്രദേശത്ത് പട്രോളിങ് ശ്കതമാക്കും എന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. അടിക്കടി കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തുന്നതിനെ തുടർന്ന് ഏറെ ഭീതിയോടെയാണ് നാട്ടുകാർ ഇവിടെ കഴിയുന്നത്.
Read Also: ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്