കൊൽക്കത്ത: രാജ്യത്ത് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ് പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
എല്ലാ ഭരണഘടനാ സ്‌ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. മത ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ജനാധിപത്യത്തിന് മതനിരപേക്ഷതയിൽ നിന്ന് വേറിട്ട് നിലനിൽപ്പില്ലെന്നും യെച്ചൂരി പറഞ്ഞു.
മതനിരപേക്ഷതയെ കുറിച്ച് കമ്മ്യൂണിസ്‌റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന് രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നു. മതത്തെ രാഷ്‌ട്രീയത്തിൽ നിന്നും വേർതിരിച്ച് നിർത്തണമെന്നതാണ് കമ്മ്യൂണിസ്‌റ്റ് ധാരണ. അതേസമയം, ഓരോ വ്യക്‌തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
മതത്തിൽ വിശ്വസിക്കാത്തവർക്ക് അതിനുള്ള സാഹചര്യവും ലഭിക്കണം. എന്റെ ദൈവമാണ് നിന്റെ ദൈവത്തേക്കാൾ വലുത് മനോഭാവം ഉണ്ടാകരുത്. ഭരണഘടന ഇക്കാര്യം ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, ദേശീയ പ്രസ്‌ഥാനത്തിലും പ്രത്യേകിച്ച് സ്വതന്ത്ര ഇന്ത്യയിലും എല്ലാ മതങ്ങൾക്കും തുല്യത എന്ന നിലയിലാണ് മതനിരപേക്ഷതയെ നിർവചിച്ചത്. ഇതോടെ ഭൂരിപക്ഷ മതത്തിന് ദേശീയ മേൽക്കൈ ലഭിച്ചു. ആർഎസ്‌എസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നതോടെ ഭരണഘടനാപരമായ മതനിരപേക്ഷത ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.