ലഖ്‌നൗ: നാടകീയ സംഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാൻ അനുമതി നൽകി. അദ്ദേഹത്തോടൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും ഉണ്ട്.
സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ തടവിൽ വച്ച സീതാപൂർ ആണ് രാഹുൽ ഗാന്ധി ആദ്യം സന്ദർശിക്കുക. അതിന് ശേഷം കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിലേക്ക് പോകും.
ലഖിംപൂർ ഖേരി സന്ദർശിക്കാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി മണിക്കൂറുകൾക്ക് ശേഷം ലഖ്‌നൗ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ സേന തടഞ്ഞിരുന്നു. “നോക്കൂ, ഇവർ എന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്നില്ല. ആദ്യം അവർ എനിക്ക് അനുവാദം തന്നിട്ടുണ്ടെന്ന് പറയുന്നു, ഇപ്പോൾ എന്നെ തടയുന്നു. ഇത് ഏതുതരം ‘അനുമതി’ ആണ്?”- രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുലിന്റെ കടുത്ത പ്രതിഷേധത്തിന് ശേഷമാണ് ഇപ്പോൾ യാത്ര തുടരാൻ അനുമതി നൽകിയിരിക്കുന്നത്.
രാഹുലിന് പോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും യാത്ര പോലീസ് വാഹനത്തിൽ ആക്കണമെന്നുമുള്ള നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. എന്നാൽ പോലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും, പോലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ അറിയിച്ചു. “എന്റെ ഗതാഗതം ക്രമീകരിക്കാൻ നിങ്ങൾ ആരാണ്? എനിക്ക് എന്റെ കാറിൽ പോകണം,”- എന്നായിരുന്നു ഉത്തർപ്രദേശിലെ സുരക്ഷാ ഉദ്യോഗസ്‌ഥരോട് രാഹുൽ പറഞ്ഞത്. യുപി പോലീസ് നടപടിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിന് ഒടുവിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനുള്ള അനുമതി നൽകുകയായിരുന്നു.
Most Read: പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന