ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തര വകുപ്പുകൾ അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ തുടരും.

By Trainee Reporter, Malabar News
siddaramaiah and DK Shivakumar
Ajwa Travels

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നെത്തി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും.

ആഭ്യന്തര വകുപ്പുകൾ അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ തുടരുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. ശനിയാഴ്‌ച ഉച്ചക്ക് 12.30ന് ആണ് സത്യപ്രതിജ്‌ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

‘സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമം ഇല്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡികെ ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ടു പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുമുണ്ട്. കോൺഗ്രസ് സമവായത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. മുഖ്യമന്ത്രി പദം പങ്കിടില്ല’- കെസി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കർണാടകയിലെ വിജയം വിലയിരുത്തുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് നന്ദി പറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും നന്ദി. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ഏകാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. അധികാര വീതംവെപ്പിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അധികാരം ജനങ്ങളുമായാണ് പങ്കുവെക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്‌ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങൾ വിജയം കണ്ടത്. മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഡികെ ശിവകുമാർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അനിശ്‌ചിതത്വം തുടർന്നത്. മുഖ്യമന്ത്രി പദത്തിൽ വീതം വെയ്‌പ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ.

എന്നാൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായകമായ ഇടപെടലിനെ തുടർന്നാണ് ഡികെ ആദ്യം നിരസിച്ച വാഗ്‌ദാനങ്ങൾ പിന്നീട് സ്വീകരിക്കാൻ തയ്യാറായത്. 75-കാരനായ സിദ്ധരാമയ്യ ഇത് രണ്ടാമൂഴമാണ് മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. 2013-2018 കാലയളവിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്.

തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മൽസര രംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്‌ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജും സിദ്ധരാമയ്യക്ക് തുണയായി. ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾക്കാണ് വിജയിച്ചത്.

Most Read: കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത്‌ നിന്ന് കിരൺ റിജിജുവിനെ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE