ന്യൂഡെല്‍ഹി: മലയാളി നടി ലീന മരിയ പോള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ഡെല്‍ഹിയില്‍ അറസ്‌റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് താരത്തെ ഡെല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കസ്‌റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ലീനയെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്.
തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു ലീന. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ളാവില്‍ നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ വസ്‍ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപ തട്ടിയ കേസിലും കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്ന് 19 കോടി രൂപ തട്ടിയ കേസിലും ലീനയും സുകാഷും അറസ്‍റ്റിലായിരുന്നു. 2013ല്‍ ആയിരുന്നു ഇരുവരും അറസ്‌റ്റിലായത്.
സുകാഷ് ജയിലിൽ ആയതിന് ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലറിൽ രവി പൂജാരിയുടെ അധോലോക സംഘം വെടിവെപ്പ് നടത്തിയിരുന്നു. ഈ കേസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് രവി പൂജാരി പിടിയിലായത്.
അതേസമയം അണ്ണാ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്‌നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന മറ്റൊരു കേസും ഇവർക്കെതിരെയുണ്ട്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി ശ്രമം; ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്ന് കർഷകർ