ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് 11 മരണം. ഗോഡൗണിലെ ജീവനക്കാരായ ബിഹാർ സ്വദേശികളാണ് മരിച്ചത്. 12 ജീവനക്കാരാണ് സംഭവ സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി രക്ഷപെട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷോർട്ട്സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. 6 ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടാതെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്‌തമാക്കി.
തീപിടുത്തം ഉണ്ടായ സമയത്ത് തൊഴിലാളികൾ ഉറക്കത്തിൽ ആയിരുന്നു. കൂടാതെ ഒരു ഭാഗത്തെ ഭിത്തി തകർന്നു വീഴുകയും ചെയ്‌തതോടെ ജീവനക്കാർക്ക് രക്ഷപെടാൻ സാധിച്ചില്ല. മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും, മൃതദേഹങ്ങൾ ബിഹാറിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Read also: റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ