സെന്റ് ലൂസിയ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം നായകസ്‌ഥാനം ഏറ്റെടുത്ത അലക്‌സ് കാരിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 87 പന്തില്‍ അലക്‌സ് കാരി 67 റണ്‍സെടുത്തു. ഓസീസിനായി പേസർ മിച്ചൽ സ്‌റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
വിന്‍ഡീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കെയ്‌റോൺ പൊള്ളാര്‍ഡ് മാത്രമാണ് പിടിച്ചുനിന്നത്. പൊള്ളാര്‍ഡ് 57 പന്തില്‍ 56 റണ്‍സെടുത്തു. മറ്റാർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. എവിന്‍ ലൂയിസ് (0), ഷിംറോണ്‍ ഹെറ്റ്മയേര്‍ (11), ജേസണ്‍ മുഹമ്മദ് (2), ഡാരന്‍ ബ്രാവോ (2), നിക്കോളാസ് പുരാന്‍ (0), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവർക്ക് തിളങ്ങാനായില്ല.
ഓസീന് വേണ്ടി അലെക്‌സ് കാരിയ്‌ക്ക് പുറമെ ആഷ്‌ടണ്‍ ടര്‍ണര്‍ (49), ജോഷ് ഫിലിപെ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ മക്‌ഡെര്‍മോട്ട് (28), മിച്ചല്‍ മാര്‍ഷ് (20), മോയ്‌സസ് ഹെന്റിക്വസ് (7), മാത്യു വെയ്‌ഡ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി-20 പരമ്പര 4–1ന് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
Read Also: രജനികാന്ത്- നയൻതാര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു